പശ്ചിമ ബംഗാളിലെ ശന്തിനികേതനിൽ പ്രവർത്തിക്കുന്ന ഒരു കേന്ദ്രീയ പൊതു സർവകലാശാലയാണ് വിശ്വഭാരതി സർവകലാശാല. നോബെൽ പുരസ്കാര ജേതാവായ രവീന്ദ്രനാഥ ടാഗോറാണ് ഇതിന്റെ സ്ഥാപകൻ. 1921 ഡിസംബർ 23-നാണു ഈ സർവകലാശാല പ്രവർത്തനം തുടങ്ങിയത്. ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടുന്നതിനു മുൻപ്, വിശ്വഭാരതിയെ ഒരു കലാലയം മാത്രമായേ കണക്കാക്കിയിരുന്നുള്ളൂ. 1951 മെയ് മാസത്തിൽ, പാർലിമെന്റ് നിയമനിർമ്മാണം നടത്തി വിശ്വഭാരതിയെ കേന്ദ്രീയ സർവകലാശാലയായി ഉയർത്തി[1].
. . . വിശ്വഭാരതി സർവ്വകലാശാല . . .
1863 ൽ, രവീന്ദ്രനാഥ ടാഗോരിന്റെ പിതാവ് മഹർഷി ദെബേന്ദ്രഥ ടാഗോർ ഏഴു ഏക്കർ സ്ഥലത്ത് ഉണ്ടാക്കിയ ഒരു പ്രാർത്ഥനാ മന്ദിരമാണ് ഇന്നത്തെ സർവകലാശായയായി വികസിച്ചത്. 1888-ൽ അദ്ദേഹം സ്ഥലവും കെട്ടിടവും, ബ്രഹ്മവിദ്യാലയവും അനുബന്ധ വായനശാലയും ഉണ്ടാക്കാൻ വിട്ടുകൊടുത്തു. 1901 ഡിസംബർ 22നു ബ്രഹ്മചര്യശ്രമം എന്ന പേരിൽ ഔപചാരികമായി രവീന്ദ്രനാഥിന്റെ വിദ്യാലയം പ്രവർത്തനം തുടങ്ങി.
രവീന്ദ്രനാഥ ടാഗോറിന് ബ്രിട്ടീഷുകാരുടെ വിദ്യാഭ്യാസ രീതികളോട് വിയോജിപ്പുണ്ടായിരുന്നു. അതിനാൽ അദ്ദേഹം തന്റെ വിദ്യാലയത്തിൽ പൌരാണിക ഭാരത്തിലുണ്ടായിരുന്ന മൂല്യാധിഷ്ഠിത വിദ്യാഭ്യാസമാണ് വിഭാവനം ചെയ്തത്. ആയതിനാൽ ഇവിടുത്തെ പഠനവും പഠനവിഷയങ്ങളും ഇതര വിദ്യാലയങ്ങളിൽനിന്നും വളരെ വ്യത്യസ്തമായിരുന്നു. ലാളിത്യമായിരുന്നു ഈ വിദ്യാലയത്തിന്റെ മുഖമുദ്ര. അദ്ധ്യയനം തുറസ്സായ മരച്ചുവട്ടിലായിരുന്നു. ക്ലാസ്മുറിയുടെ നാല് ഭിത്തികൾ വിദ്യാർഥികളുടെ മനസ്സിനെ സങ്കുചിതമാക്കുമെന്നായിരുന്നു ടാഗോറിന്റെ അഭിപ്രായം.തുടക്കത്തിൽ സംഗീതം, ചിത്രകല, നാടകം മുതലായവയായിരുന്നു ഇവിടുത്തെ പഠനവിഷയങ്ങൾ. അധ്യാപകരും വിദ്യാർഥികളും ഒരേ സാമൂഹ്യ സാംസ്കാരിക നിലവാരത്തിലായിരുന്നു. വിദ്യാർഥികൾക്ക് അവരുടെ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനുള്ള ഒരു അന്തരീക്ഷമാണ് ഇവിടെ ഉണ്ടായിരുന്നത്.
1921 ഡിസംബർ 22നു, വിശ്വഭാരതി സ്വന്തം ഭരണഘടനയുള്ള ഒരു പൊതു സ്ഥാപനമായി രജിസ്റ്റർ ചെയ്തു.
. . . വിശ്വഭാരതി സർവ്വകലാശാല . . .